കട്ടപ്പന: ഇടത്, വലത് മുന്നണികൾ നടത്തുന്ന യാത്രകൾ തെരഞ്ഞെടുപ്പ് തട്ടിപ്പെന്ന് ബിജെപി സൗത്ത് ജില്ലാ കമ്മിറ്റി ആരോപിച്ചു. ഇടുക്കിയിലെ ജനങ്ങളെ കബളിപ്പിക്കുന്ന വാഗ്ദാനങ്ങളാണ് ഇരുമുന്നണികളുടെയും നേതാക്കൾ നടത്തുന്നത്. എൽഡിഎഫ് 10 വർഷം ഭരിച്ചിട്ടും ഇടുക്കിയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടില്ല.
പട്ടയഭൂമിയിലെ നിയമാനുസൃത നിർമാണങ്ങൾക്ക് ക്രമവത്കരണം എന്ന പേരിൽ വൻതുക പിഴ നൽകേണ്ട സാഹചര്യം ഇടതു സർക്കാർ സൃഷ്ടിച്ചു.
കട്ടപ്പനയിൽ ഉൾപ്പെടെ ഷോപ്പ്സൈറ്റുകൾക്ക് പട്ടയം നൽകുമെന്ന് പ്രഖ്യാപിച്ചവർ ഇപ്പോഴും അതേ പ്രചാരണം നടത്തുകയാണ്. സിഎച്ച്ആർ വിഷയത്തിൽ സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ ഇടുക്കിയിലെ ജനങ്ങൾക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ പ്രശ്നങ്ങൾ പരിഹരിക്കുമായിരുന്നു.
ഇപ്പോൾ 1964-ലെ ചട്ടപ്രകാരം പട്ടയ നടപടി തുടരാൻ ഹൈക്കോടതി ഉത്തരവ് നൽകിയിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുംമുന്പ് നടപടിക്രമങ്ങൾ പൂർത്തീകരിക്കുമെന്ന് വിശ്വസിക്കാനാകില്ല. 18,000 കോടിയുടെ ഇടുക്കി പാക്കേജിൽ 18 കോടിരൂപ പോലും ഫലപ്രദമായി വിനിയോഗിച്ചിട്ടില്ല.
പുതുയുഗയാത്ര നയിക്കുന്ന വി.ഡി. സതീശൻ, 10 കിലോമീറ്റർ ബഫർ സോണ്‍ വേണമെന്ന നിലപാടുള്ളയാളാണ്. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ഇടുക്കിയിൽ വാഗ്ദാനങ്ങളുടെ പെരുമഴ പെയ്യിക്കുന്ന പ്രതിപക്ഷം ക്രിയാത്മകമായി ഇടപെട്ടിരുന്നുവെങ്കിൽ പട്ടയപ്രശ്നം നേരത്തേ പരിഹരിക്കാമായിരുന്നു. പട്ടയപ്രശ്നം വഷളാക്കിയത് കോണ്‍ഗ്രസും യുഡിഎഫുമാണ്.
തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പിആർ വർക്കുകളും സോഷ്യൽ മീഡിയ പ്രചാരണങ്ങളും യാത്രകളുമായി എത്തിയ ഇരുമുന്നണികളെയും ജനം തിരിച്ചറിയണമെന്ന് സൗത്ത് ജില്ലാ പ്രസിഡന്റ് വി.സി. വർഗീസ്, ജനറൽ സെക്രട്ടറിമാരായ കെ. കുമാർ, രതീഷ് വരകുമല, മണ്ഡലം പ്രസിഡന്റ് അഡ്വ. സുജിത് ശശി എന്നിവർ ആവശ്യപ്പെട്ടു.